Saturday, 13 June 2009

മലയാളത്തിന്റെ മാധവിക്കുട്ടി


"കാശിയില്‍ അമ്പലപ്പടവുകളില്‍

ഇഴയുന്നത്‌ പാമ്പുകളല്ല

മെലിഞ്ഞ വിധവകളാണ്

അഗതികള്‍ .

ആര്‍ക്കും വേണ്ടാത്തവര്‍

മനോരോഗിണികളെപ്പോലെ

പൊട്ടിപ്പൊട്ടിചിരിക്കുന്നവര്‍

കള്ളക്കണ്ണീര്‍ പൊഴിക്കുന്നവര്‍

ചുളിഞ്ഞ വക്ശോജങ്ങള്‍ ഉള്ള

ചെറുപ്പക്കാരികള്‍ .

ചുളിവീഴാത്ത വൃദ്ധകള്‍ .

അമ്പലപ്പറമ്പില്‍ നിര്‍ലജ്ജം

മലര്‍ന്നു കിടന്നുറങ്ങുന്നവര്‍ ".



കവിതയില്‍ നാലപ്പാട്ടെ മാധവിക്കുട്ടിക്ക് ഇത് രണ്ടാം ജന്മം ആകുന്നു .ലോക പ്രശസ്ത കവയിത്രിയും മലയാളത്തിന്റെ പ്രമുഖ കഥാകാരിയും ആയ മാധവിക്കുട്ടിയുടെ കവിതകളില്‍ പ്രതിഫലിക്കുന്നത് നാലപ്പാട്ടെ നാലുകെട്ടും കുളക്കടവുമല്ല,ലോകത്തിന്റെ നൊമ്പരങ്ങളെ തിരിച്ചറിയുമ്പോള്‍ ഉള്ള ആത്മീയനുഭവത്തിന്റെ സാക്ഷാല്‍ക്കാരമാണ് .

നഷ്ടങ്ങളുടെ കണക്കു കൂട്ടുന്ന ഈ രണ്ടാം ജന്മത്തില്‍ നഷ്ടപ്പെടാതെ അവശേഷിക്കുന്നത് ആദ്യ ജന്മത്തില്‍ തനിക്ക് കിട്ടിയ പേരു മാത്രമായിരിക്കും ."ഞാ‍ന്‍ എന്നുമെന്നും മിസിസ് ദാസ്‌ ആയി അവശേഷിക്കും ".മാധവിക്കുട്ടിയുടെ 'അവശിഷ്ടങ്ങള്‍ ' അവസനിക്കുന്നതിങ്ങനെ .മൂടുപടങ്ങളില്ലാതെ സത്യം വിളിച്ചുപറയുന്ന മാധവിക്കുട്ടിയുടെ രചനകളില്‍ വൈധവ്യത്തിന്റെ കയ്പ്പ് നീരുണ്ട് .'രുക്മിണിക്കൊരു പാവക്കുട്ടിയിലൂടെ 'മലയാളത്തിന്റെ സ്ത്രീപക്ഷ രചനയുടെ തിലകം തൊട്ട കഥാകാരിയുടെ ഭാവങ്ങളില്‍ പെയ്തൊഴിഞ്ഞ മഴയുടെ പ്രതീതി . മുംബൈ കാമാത്തിപുരയിലെ ബാലവേശ്യകളുടെ നൊമ്പരങ്ങള്‍ ആവിഷ്കരിച്ച "രുക്മിണിക്കൊരു പാവക്കുട്ടിയിലെ " ഒരു ദൃശ്യം .



"ഇന്‍സ്പെക്ടര്‍ സഹിബിനോടൊപ്പം രുക്മിണിയെ ആയ തള്ളി വിട്ടു .വാതില്‍ പാളിയില്‍ പിടിച്ചു നിന്നു കൊണ്ടു രുക്മിണി കിടക്കയില്‍ മലര്‍ന്നു കിടക്കുന്ന ആ തടിച്ച മനുഷ്യനെ നോക്കി .വസ്ത്രങ്ങളെല്ലാം ഊരിമാറ്റിയിരുന്നു ."എന്റെ കിളിയല്ലേ ,ഇങ്ങു അടുത്ത് വാ "കാമം കൊണ്ടു നിറഞ്ഞ ശബ്ദത്തില്‍ അയാള്‍ വിളിച്ചു .രുക്മിണി അനങ്ങിയില്ല ."നിനക്കെന്നോട് ദേഷ്യമാണോ ഓമനേ "അയാള്‍ ചോദിച്ചു ."മൂന്നു ദിവസത്തിനുള്ളില്‍ ആ പാവക്കുട്ടി നിന്റെതായിരിക്കും ,നിനക്കു അതിന് സീതയെന്നു പേരും ഇടാം ..."രുക്മിണി ,അവളുടെ കൂട്ടുകാരിയുടെ മരണത്തിനു ശേഷം ആദ്യമായി അന്ന് അത് കേട്ടു പൊട്ടിക്കരഞ്ഞു .അവള്‍ അയാളുടെ നെഞ്ചില്‍ മുഖം മറച്ചു വിമ്മിക്കരഞ്ഞു ."പപ്പാ ..പപ്പാ .."അവള്‍ വിളിച്ചുകൊണ്ടിരുന്നു .അതുകേട്ട് അയാള്‍ ഞെട്ടിത്തെറിച്ചു പോയിരുന്നെങ്കിലും അവളുടെ ചുരുണ്ട മുടിയില്‍ അയാള്‍ തഴുകി കൊണ്ടിരുന്നു ."ഓ ..പപ്പാ എന്നെ ഇവിടെ നിന്നും കൊണ്ടു പോകൂ ,അല്ലെങ്കില്‍ ഞാ‍ന്‍ ചത്തു പോകും "ദീനമായി അവള്‍ പറഞ്ഞുകൊണ്ടിരുന്നു .അവളുടെ നെറ്റിയില്‍ അയാള്‍ ഉമ്മ വെച്ചു .കാമം അയാളില്‍ നിന്നു ഓടി ഒളിച്ചു ."പപ്പാ " നീ നിന്റെ അച്ഛനെ ഇങ്ങനെയാണോ വിളിക്കുന്നത് 'അയാള്‍ ചോദിച്ചു .

ഫെമിനിസത്തിന്റെ വാദപ്രതിവാദമോ ലേബലോ ഇല്ലാതെയാണ് അവര്‍ കഥകള്‍ എഴുതിയത് .നഗ്നത സൃഷ്ടിയുടെ സൌന്ദര്യ ലഹരിയാണ് എന്ന് വെട്ടിത്തുറന്നു പറയാന്‍ കെല്പുള്ള കഥാകാരി ആയിരുന്നു മാധവിക്കുട്ടി .പെണ്ണെഴുത്തിന് പിറകെ പോകാതെ സ്ത്രീയെ സ്വയം വിമോചിതയാക്കുന്നതിനുള്ള രചനകള്‍ മാധവിക്കുട്ടി സമ്മാനിച്ചു.'പക്ഷിയുടെ മണം ' എന്ന ഒറ്റ കഥ മതി ഇതിന് തെളിവായി .ഈ കഥയിലെ ഇന്റര്‍വ്യൂ വിനു പോയി ജീവിതം പിച്ചി ചീന്തപ്പെടുന്ന പെണ്‍കുട്ടിയുടെ നെഞ്ഞിടിപ്പ്‌ വായനാലോകത്ത്‌ ഇപ്പോഴുമുണ്ട് .സ്ത്രീകളുടെ ദൈന്യത വിവരിക്കുന്ന 'കാലിചന്ത' എന്ന കഥ മാധവിക്കുട്ടിയെ വിശ്വ കഥാ സാഹിത്യത്തിന്‍റെ ഒത്തനടുവില്‍ പ്രതിഷ്ടിക്കുന്നു.





മലയാളത്തില്‍ സ്വപ്ന യാഥാര്‍ത്ഥ്യങ്ങള്‍ കൂട്ടി ചേര്‍ത്ത് കഥ പറയുന്ന രീതി കൊണ്ട് വന്നത് മാധവിക്കുട്ടിയാണ്‌ .ബാല്യകാല സ്മരണകള്‍ കുറിച്ചപ്പോള്‍ അതിനു കഥയുടെ ചാരുത കൈ വന്നു .സാഹിത്യകാരന്റെ ജീവിത വസന്തം വായനക്കാരനു സമ്മാനിക്കാന്‍ രചനയിലൂടെ സ്മരണകള്‍ പുഷ്കലമാക്കിയത് ഈ കഥാകാരിയാണ്.എഴുതുമ്പോഴും പറയുംബോഴുമെല്ലാം ഒറ്റപ്പെടലിന്റെ ഭീതി പിടികൂടിയതുപോലെ .വാര്ധ്യക്യം പങ്കിടാന്‍ കൂടെ ഭര്‍ത്താവുണ്ടാകുമെന്നു അവര്‍ ആശിച്ചു ."ഒരു സ്ത്രീക്ക് തന്റെ ഭര്‍ത്താവു മരിക്കുമ്പോള്‍ ശരീരബോധം നഷ്ടപ്പെടുന്നു .തന്റെ ശരീരത്തിന്റെ യഥാര്‍ഥവില അറിഞ്ഞ വ്യക്തി ജീവിച്ചിരിക്കുന്നില്ല എന്ന് വ്യക്യ്തമാവുമ്പോള്‍ സ്ത്രീ ശരീര പരിചരണത്തില്‍ ശ്രദ്ധിക്കുന്നില്ല .'അവശിഷ്ടങ്ങള്‍ 'എന്ന കഥ ഇങ്ങനെയാണ് ആരംഭിക്കുന്നത് .മാധവദാസിന്റെ മരണത്തിനു ശേഷമാണ് 'അവശിഷ്ടങ്ങള്‍''രചിച്ചത് .



ഭാവന കൊണ്ടും വാക് ജാലം കൊണ്ടും കഥന സിദ്ധി കൊണ്ടും തനിക്കു ഒപ്പം നടന്നവരെക്കാള്‍ ഇപ്പോഴും ഒരു കാതം മുന്നിലായിരുന്നു മാധവിക്കുട്ടി .എണ്‍പതു കള്‍ക്ക് ശേഷമാണ് മാധവിക്കുട്ടിയുടെ കഥകളില്‍ ആധുനികതയുടെ അതിസ്പര്‍ശം അനുഭവപ്പെട്ടു തുടങ്ങിയത് .അശോകത്തിന്റെയും നീര്‍മാതളത്തിന്റെയും ഇലകളില്‍ മഴ വന്നു തുടി കൊട്ടി പെയ്യുമ്പോള്‍ മാധവിക്കുട്ടി നാലപ്പാട്ടെ തറവാട്ടു മുറ്റത്തായിരുന്നു .ആ ഓര്‍മ്മകള്‍ക്ക് പോലുമുണ്ടായിരുന്നു പൂക്കാലത്തിന്റെ സുഗന്ധം .കല്‍ക്കത്തയില്‍ പിതാവിനോടോപ്പമുള്ള ജീവിതം നാഗരികതയുടെ കൃത്രിമത്വം വരച്ചു കാട്ടാന്‍ സഹായിച്ചു .സ്ത്രീത്വത്തെ സ്വന്തം പ്രതിഭശക്തി കൊണ്ട് പുനര്‍ നിര്‍മ്മിച്ചു കരുത്തു പ്രകടിപ്പിച്ച കവയിത്രിയാണ് മാധവിക്കുട്ടി .ഈ വസന്തത്തിന്റെ തണല്‍ പറ്റിയാണ് ആധുനികോത്തരത യുടെ പിന്‍വാതിലുകളില്‍ അഭയം തേടുന്ന കഥാകാരികളും കവയിത്രികളുമൊക്കെ വളര്‍ന്നത്‌ .



ജീവിതാവസ്ഥ യെക്കുറിച്ചുള്ള സ്വകാര്യമായ അന്വേഷണമാണ് മാധവിക്കുട്ടിയുടെ ഓരോ രചനയും .ജീവിതത്തെയും അതിന്റെ നിസ്സാരതയെയും പറ്റി മറ്റാര്‍ക്കും പറയാന്‍ കഴിയാത്ത നിരീക്ഷണങ്ങള്‍ നടത്തിയെന്നതാണ് മാധവിക്കുട്ടിയെ മലയാള സാഹിത്യത്തിന്റെ അമരക്കാരിയാക്കിയത്.1968 ഇല്‍ കല്‍ക്കത്ത യില്‍ നിന്നു ഇംഗ്ലീഷ് കവിതകളിലൂടെ കമലാദാസ് വരച്ചു കാട്ടിയതും ജീവിതാവസ്ഥയുടെ നിസ്സാരതകള്‍ തന്നെയായിരുന്നു .രാഷ്ട്രീയ നിരീക്ഷണത്തിലും തന്റേതായ കാഴ്ചപ്പാടുകള്‍ അവലംബിക്കുന്നതിനും തനിക്കു തോന്നുന്ന യാഥാര്‍ഥ്യങ്ങള്‍ വിളിച്ചു പറയുന്നതിലും അവര്‍ അസാമാന്യ ധീരത പ്രകടിപ്പിച്ചിരുന്നു .ഒരേ സമയം മാധവിക്കുട്ടിയും കമലാദാസും കമലസുരയ്യയും ആയി യാഥാര്ധ്യ ജീവിതത്തില്‍ ഒരു കവിത്രയ കഥ ചമയ്ക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.നാലപ്പാട്ട് തറവാടിന്റെ ദേശിയ പാരമ്പര്യം വഴി സ്വന്തം വ്യക്തിത്വത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലെക്കുയര്‍ന്ന കമലാസുരയ്യയുടെ കാവ്യകഥ സാമുദ്രികം അനുകരിക്കാനാവാത്ത വിധം തനതും സിദ്ധി സാധനകള്‍ ഉള്‍ചേര്‍ന്നതുമാണ്.





6 comments:

  1. valare manoharam... maadhavikkutiyenna kavayithriye aazhathil manassilaakkan upakarikkunnu... aaSamsakal...

    ReplyDelete
  2. കമലാ സുരയ്യയ്ക്ക് പ്രണാമം.
    മലയാളത്തിന്റെ നീർമാതളപ്പൂവിന് സമർപ്പിക്കുന്ന ഈ ഓർമ്മക്കുറിപ്പ് ഉചിതമായി. നല്ല പോസ്റ്റ്. അഭിനന്ദനങ്ങൾ!!

    ReplyDelete
  3. മരിക്കാത്ത അക്ഷരങ്ങളുടെ അമ്മക്ക് അശ്രുപൂജയായ്‌
    ഈ നല്ല വാക്കുകള്‍ സമര്‍പ്പിച്ച കൂട്ടുകാരന് നന്ദി...

    ReplyDelete
  4. helo bai kamala suriyapattium avarude rajanakale kurichum oru cheru vivaranam nadathiyatil nanni ariyikunnu. eniyum puthiya vivaranum prathishikunnu. ellavitha ashamsakal.............

    ReplyDelete
  5. Sandhwanam media

    SANTHWANAM PRESS CLUB VARTHA Sunil N B Leader Manager. Press Club, Aalummudu, Neyyattinkara, Thiruvananthapuram.ilmd- 695525.Kerala, India. ALL INDIA PRESS CURTVM/TC/41 2015

    Neyyattinkara.index.php.mangalam120046333https. blogspot.com.Sandhwanam .Sandhwanam media.കേരള പത്ര .Facebook.ദേശാഭിമാനി.മെട്രോ

    വാർത്ത

    ReplyDelete